Saturday, August 30, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 9


മച്ചിൽ ഭഗവതിക്ക് നേദിച്ച പാലിൽ മലരും മധുരവും ചേർത്ത് തിങ്കളാഴ്ചകളിൽ അമ്മ ഞങ്ങൾക്ക് തന്നിരുന്നു... പാലക്കാട് നിന്നും അന്ന് ധൃതിയിൽ പുറപ്പെട്ടു പോന്നപ്പോഴും അമ്മ കൂടെ കൊണ്ടു പോരാൻ ആഗ്രഹിച്ചത് ദേവിയുടെ ഒരു ചെറിയ വിഗ്രഹമാണ്‌ ...അതവിടെ തറവാടിനോട് ചെർന്ന ഒരു ചെറിയ കാവിലെ പ്രതിഷ്ഠയായിരുന്നത്രെ.

"ന്റെ അമ്മ" എന്നാണ് അമ്മ എപ്പോഴും പറയാറ്..ഞങ്ങളുടെ മനസ്സിൽ വിളി കോറിയിട്ടത് ഏതാപത്തിലും സ്വന്തം മക്കളെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന അമ്മയുടെ ചിത്രമാണ്... കാലത്തിനുമപ്പുറത്ത്.. കാതങ്ങൾക്കുമപ്പുറത്ത് ഏതു കൂരിരുട്ടിലും പ്രഭ ചൊരിഞ്ഞ് അമ്മയുടെ വാത്സല്യം തുണയുണ്ടാകുമെന്ന വിശ്വാസവും വിളി എനിക്ക് സമ്മാനിച്ചു..'അമ്മേ ..എന്നെ കാത്ത് രക്ഷിക്കണേ' എന്ന് പ്രാർത്ഥിക്കുമ്പോൾ ഇപ്പോഴും എന്റെ പെറ്റമ്മ എന്റെ കൂടെയുണ്ടെന്ന തോന്നലാ.....

ഞാനിപ്പോഴും കരുതണത് എല്ലാം മച്ചിൽ ഭഗോതീടെ കടാക്ഷംന്ന് തന്നെയാണ് .... കഥ തീരുമ്പോൾ ഉണ്ണിക്കും അത് തോന്നും നിശ്ചയം...!!!കുഞ്ഞുകുഞ്ഞ് കർത്താവിന്റെ ശബ്ദം ഇടറുന്നതു ഗോവർദ്ധൻ ശ്രദ്ധിച്ചു...

അതിരിക്കട്ടെ.... ഇവിടെയൊക്കെ പണിക്ക് വന്നിരുന്ന ഒരു ചോതികുഞ്ഞിനെ നീ ഓർക്കുന്നുണ്ടോ..മരിച്ച് പോയി..!!...അവന്റെയൊരു മുതു മുത്തച്ഛൻ ചോതിയുണ്ടായിരുന്നു....അവന്റെ വീട്ടുകാരൊക്കെ അന്നേ
നമ്മുടെ പാടത്തും പറമ്പിലുമൊക്കെ പണി ചെയ്തിരുന്നു..
ഞങ്ങൾ കുട്ടികൾ തൊടിയിലും മറ്റും മേളിച്ച് നടക്കുമ്പോൾ ചോതി ദൂരെ മാറി നിന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കും...അടുത്ത് വരാൻ അനുവാദമുണ്ടായിരുന്നില്ല...ഞങ്ങൾ അടുത്ത് ചെല്ലുമ്പോൾ അവൻ ദൂരേക്ക് ഓടിപ്പോകും.....!!! പിന്നെ പിന്നെ...അകലമൊക്കെയങ്ങ് കുറഞ്ഞു....കുട്ട്യോളല്ലെ!!!.കുഞ്ഞുകുഞ്ഞ് കുലുങ്ങി ചിരിച്ചു...

'ചെറിയമ്പ്രാരെ ..വലിയമ്പ്രാൻ കളരി വലുതാക്കാമ്പോണ്'...ഒരു ദിവസം അവൻ ഓടി വന്നിട്ട് കുറച്ചകലെ മാറി നിന്ന് ഞങ്ങളെ അറിയിച്ചു....ഞങ്ങളൊറ്റ കുതിപ്പിന് കളരിയിലെത്തി...അനന്തപുരിയിൽ നിന്നും തിരികെ വന്നിട്ട് ഞങ്ങൾക്ക് കളരിയിൽ ചേരാൻ അനുവാദം നൽകാമെന്ന് വലിയമ്മവാൻ സമ്മതിച്ചിരുന്നല്ലോ..

അമ്മാവനും കളരിഗുരുവായ ശങ്കര  പണിക്കരും എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു...രണ്ട് പേരെയും ഉപചാര പൂർവ്വം വണങ്ങി ഞങ്ങൾ ആകാംഷയോടെ മാറി നിന്നു.."കുട്ടികൾ നാളെ മുതൽ കളരിയിൽ വരട്ടെ പണിക്കരെ..."അമ്മാവൻ പറയുന്നത് കേട്ടപ്പോഴാണ് ഞങ്ങൾക്ക്
ആശ്വാസമായത്...പണിക്കരാശാൻ ഞങ്ങളോടായിപ്പറഞ്ഞു "നിങ്ങളുടെ വലിയമ്മാവൻ ഇനി മുതൽ കർത്താവാണ്..അറിയാമോ..മൂവായിരം പടയാളികൾക്കുടയോൻ...എല്ലാം ധർമരാജാവ് പോന്നു തമ്പുരാന്റെ കൃപ... നാളെ മുതൽ കളരിയിൽ വരണം..തറവാടിന്റെയും മണ്ണിന്റെയും മാനം കാക്കാൻ ഒരുങ്ങുക.."

 

No comments:

Post a Comment